Wednesday, September 26, 2012

ഇപ്പണിക്കൊക്കെ എത്ര വരും കൂലി???





നമ്മുടെ നാട്ടില്‍ ഒരു വീട്ടമ്മ ആരുടെയൊക്കെ പണികള്‍ ചെയ്യും?




# വീട്ടില്‍ നാലാളുണ്ടെങ്കില്‍ നാല്പത് ഇഷ്ടങ്ങള്‍. എല്ലാം ഉണ്ടാക്കാന്‍ അമ്മ തന്നെ വേണം - അപ്പോള്‍ പാചകക്കാരിയെന്ന് വിളിക്കാം




# ചെമ്മണ്ണ് പുരണ്ട് നിറം മാറിയ ഷര്‍ട്ടും ട്രൗസറും എത്ര തവണ അമ്മ അലക്കി വെളുപ്പിച്ചിരിക്കുന്നു - അലക്കുകാരി തന്നെ.




# കണക്ക് തെറ്റിച്ചതിന് അമ്മ നുള്ളിയതിന്റെ പാട് ഇപ്പോഴുമില്ലേ കൈത്തണ്ടയില്‍ - അധ്യാപികയെന്ന് വിളിച്ചോളൂ.




# ഉമ്മറവും അടുക്കളയും മാത്രമല്ല കക്കൂസും കുളിമുറിയും ഓവുചാലുമൊക്കെ വൃത്തിയാക്കാന്‍ അമ്മയുടെ ചൂലെത്തണം - അപ്പോള്‍ ശുചീകരണ തൊഴിലാളി




# വയറുവേദന, തലവേദന, ജലദോഷം തുടങ്ങി എത്ര രോഗങ്ങള്‍ക്ക് അമ്മയുടെ മരുന്നുകള്‍ ആശ്വാസമേകി - ഡോക്ടര്‍ എന്നു വിളിക്കാമല്ലേ?




# പനി പിടിച്ചു കിടക്കുമ്പോള്‍ തണുത്ത വെള്ളം മുക്കി തുടച്ചതും മുറിവില്‍ മരുന്നു പുരട്ടിയുണക്കിയതും മറന്നുപോയോ - നഴ്‌സുമാര്‍ തോറ്റു പോകും




# സ്വന്തം കുഞ്ഞുങ്ങളെ മാത്രമല്ല വീട്ടിലെ എല്ലാ കുഞ്ഞുങ്ങളെയും നോക്കി വളര്‍ത്തിയില്ലേ - ശിശുപരിപാലകയെന്ന് വിളിക്കാം




# എത്ര കുഴഞ്ഞു മറിഞ്ഞ മാനസിക പ്രശ്‌നങ്ങള്‍. അമ്മയില്ലായിരുന്നെങ്കില്‍ എത്ര ആത്മഹത്യകള്‍ നടന്നേനെ - സൈക്കോളജിസ്റ്റ് അല്ലേ?




# മുട്ട വിറ്റു കിട്ടിയതും തേങ്ങ കൊടുത്തതും ഒക്കെയായി അമ്മയുടെ പെട്ടിയില്‍ ഒളിച്ചിരുന്നു എപ്പോഴും കുറച്ചു കാശ്. അതുകൊണ്ട് അമ്മ നടത്താത്ത കാര്യങ്ങളില്ല - ഫൈനാന്‍സ് മാനേജര്‍ തസ്തികയില്‍ നിയമിക്കാം




# കല്യാണം, പിറന്നാള്‍, ചോറൂണ്, മരണം - എത്രയെത്ര ഇവന്റുകള്‍ അമ്മ മാനേജ് ചെയ്തു - ഇവന്റ് മാനേജര്‍ ആക്കിയാലോ




# അമ്മപ്പോലീസ് ഇല്ലായിരുന്നെങ്കില്‍ എന്തൊക്കെ നടന്നേനെ. അടി പിടി വെട്ട് കുത്ത്്... - പോലീസ് തന്നെ




# വയസ്സായവരെ നോക്കാന്‍ അമ്മയ്ക്ക് പ്രത്യേക മിടുക്കുണ്ടെന്ന് അമ്മൂമ്മ പറയുന്നതു കേട്ടു അഭിമാനിച്ചപ്പോള്‍ അറിഞ്ഞിരുന്നോ അതിനു പുറകിലുള്ള അധ്വാനം - ജിറിയാട്രിക് നഴ്‌സ് എന്നു വിളിക്കണം




# മുറ്റത്തെ ചട്ടികളില്‍ പൂച്ചെടികള്‍ നിറഞ്ഞതും അടുക്കളപ്പുറത്ത് പച്ചമുളകും ചീരയും ചേമ്പു ചേനയുമൊക്കെ തലയാട്ടി നിന്നതും അമ്മയുടെ കൈപ്പുണ്യം കൊണ്ടായിരുന്നു. പശുവും ആടും കോഴിയുമൊക്കെ അമ്മയ്ക്ക് മക്കളെപ്പോലെത്തന്നെ ആയിരുന്നു - കര്‍ഷക, തോട്ടക്കാരി എന്തൊക്കെ വിശേഷണങ്ങള്‍ വേണ്ടിവരും?




ഈ കണക്കെടുപ്പിന് ഒരു അന്തവുമുണ്ടാകില്ലെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. ഇതൊക്കെ അമ്മയല്ലാതെ മറ്റൊരാളെക്കൊണ്ട് ചെയ്യിക്കേണ്ടി വന്നാലോ. കാശു കൊടുത്ത് മുടിഞ്ഞതു തന്നെ.




അമേരിക്കയില്‍ കഴിഞ്ഞ മെയില്‍ രസകരമായ ഒരു പഠനം നടന്നു. പുറത്ത് ഒരു പണിക്കും പോകാത്ത ഒരു വീട്ടമ്മ ചെയ്യുന്ന ജോലികള്‍ക്ക് ശമ്പളം കൊടുത്താല്‍ ഒരു വര്‍ഷം എത്ര കൊടുക്കേണ്ടി വരും? 1.34 ലക്ഷം ഡോളര്‍ എന്നാണ് പഠനം നടത്തിയ സാലറി.കോം സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തിയത്. അമേരിക്കയിലെ ഒരു ജഡ്ജിയുടേയോ പ്രമുഖ കമ്പനികളിലെ മാര്‍ക്കറ്റിങ് ഡയറക്ടറുടെയോ വേതനത്തിന് ഒപ്പം വരുമിത്. വീട്ടുപണിക്കു പുറമേ ജോലിക്ക് പോകുന്ന സ്ത്രീയുടെ വീട്ടുപണിക്ക് കൂലി നിശ്ചയിച്ചാലോ - സാധാരണ വരുമാനത്തിന് പുറമേ 85,876 ഡോളര്‍ കൂടി പ്രതിവര്‍ഷം കൊടുക്കേണ്ടി വരും. ആഴ്ചയില്‍ 91.6 മണിക്കൂറാണ് ഒരു വീട്ടമ്മ പണിയെടുക്കുന്നത്. അതായത് ഒരു ദിവസം 13 മണിക്കൂറിലേറെ. പുറംജോലി ചെയ്യുന്ന വീട്ടമ്മയാണെങ്കില്‍ അത് പതിനഞ്ച് മണിക്കൂറോളമാവും. പക്ഷേ, അവര്‍ക്ക് കിട്ടുന്ന പ്രതിഫലമോ? സ്വന്തം വീട്ടില്‍ പോലും അവകാശമില്ലാത്തവര്‍. സ്വന്തമായി ഒരു പിടി മണ്ണു പോലും ഇല്ലാത്തവര്‍.




ഈ കണക്കൊക്കെ പറയാന്‍ കാരണമെന്തെന്നല്ലേ? വീട്ടമ്മമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ മാസശമ്പളം നല്‍കണമെന്ന് കേന്ദ്രനിയമം വരാന്‍ പോകുന്നത്രേ. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇങ്ങനെയൊരു ശുപാര്‍ശ മുന്നോട്ടു വച്ചിരിക്കുന്നത്. വാര്‍ത്ത കാണേണ്ട താമസം പലരുടെയും നെറ്റി ചുളിഞ്ഞു. ഇങ്ങനെയാണെങ്കില്‍ ഞാനും രാജിവച്ചു വീട്ടിലിരിക്കാന്‍ പോവുകയാണെന്നു വരെ പറഞ്ഞു ചില സുഹൃത്തുക്കള്‍. പട്ടിണി കിടന്നാലും വേണ്ടില്ല, അവള്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റില്ല എന്നു തന്നെ.




ഭര്‍ത്താക്കന്മാര്‍ പലതരമുണ്ടെന്ന് പറഞ്ഞാല്‍ പിണങ്ങരുത്. 1 - സ്വന്തം ശമ്പളം കൃത്യമായി ഭാര്യയുടെ കയ്യില്‍ ഏല്പിക്കുകയും വണ്ടിക്കൂലിക്കുള്ള പണം പോലും ഭാര്യയോട് വാങ്ങുകയും ചെയ്യുന്നവര്‍. 2- ശമ്പളം കിട്ടിയാല്‍ ഒരു നയാപൈസ പോലും ഭാര്യയ്ക്ക് കൊടുക്കാത്തവര്‍. വരവും ചെലവും ബാധ്യതയും എത്രയാണെന്നു പോലും ഭാര്യയോട് പറയില്ല. 3 - ഭാര്യ താണുവീണു ചോദിച്ചാല്‍ കുറച്ചൊക്കെ കാശ് കൊടുക്കും. പക്ഷേ, പത്തു തവണയെങ്കിലും ചോദിക്കാതെ ഒന്നും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. 4 - ഭാര്യയുടെ ശമ്പളം കൂടി പിടിച്ചു പറിച്ചെടുക്കുന്നവര്‍. അണ, പൈസ കണക്ക് ബോധിപ്പിക്കാതെ ഇവര്‍ ഭാര്യയെ വെറുതെ വിടില്ല. 5 - ജനാധിപത്യ വിശ്വാസികള്‍. വരവും ചെലവും നീക്കിയിരിപ്പും ബാധ്യതകളുമെല്ലാം ഭാര്യയോട് കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നവര്‍. പണപ്പെട്ടിക്ക് പൂട്ടും താക്കോലും വേണമെന്ന് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധം കാണില്ല.




കോടതിയില്‍ ക്ലര്‍ക്കായിരുന്ന എന്റെ അപ്പൂപ്പന്‍ ആദ്യം പറഞ്ഞ വിഭാഗക്കാരനായിരുന്നു. ശമ്പളം മുഴുവന്‍ അമ്മൂമ്മയുടെ കയ്യില്‍ കൊടുക്കും. എന്നു വച്ച് അമ്മൂമ്മയ്ക്ക് തോന്നിയതു പോലെ ചെലവാക്കാനൊന്നും അനുവാദമില്ല കേട്ടോ. കണക്കു കിറുകൃത്യം. എന്റെ അച്ഛനാകട്ടെ അഞ്ചാം വകുപ്പില്‍ പെടുന്നയാളാണ്. കാശു വച്ച അലമാര ഒരിക്കലും പൂട്ടാത്ത പ്രകൃതക്കാരന്‍. ആവശ്യത്തിന് മാത്രം വേണ്ടതാണ് പണമെന്ന് വിശ്വസിക്കുന്നയാള്‍. പുസ്തകം വാങ്ങുക എന്ന ഒരൊറ്റ കാര്യത്തിന് മാത്രമേ അച്ഛന്‍ നിര്‍ലോഭം പണം ചെലവാക്കുന്നത് കണ്ടിട്ടുള്ളൂ.




രണ്ടും മൂന്നും നാലും വിഭാഗക്കാര്‍ ഉളളയിടത്ത് ഒരു നിയമവും ഏശില്ല. കേന്ദ്ര സര്‍ക്കാരല്ല സുപ്രീം കോടതി പറഞ്ഞാലും അവര്‍ ആര്‍ക്കും ശമ്പളം കൊടുക്കുമെന്ന് കരുതാന്‍ വയ്യ. അപ്പോള്‍ പിന്നെ നിയമം കൊണ്ട് എന്തു കാര്യം? സ്ത്രീ സംരക്ഷണത്തിനെന്ന പേരിലുള്ള അസംഖ്യം നിയമങ്ങള്‍ പോലെ ഇതും ഏട്ടിലെ പശുവാകുകയേ ഉള്ളൂ.





വാസ്തവത്തില്‍ ഇത് ഒരു കുടുംബ കലഹമാക്കാന്‍ ഇട നല്‍കാതെ സര്‍ക്കാരിന് പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. വിവിധ തൊഴില്‍ ചെയ്യുന്നവര്‍ തൊട്ട് തൊഴിലില്ലാത്തവര്‍ക്ക് വരെ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന സര്‍ക്കാരിന് വീട്ടമ്മമാര്‍ക്ക് ശമ്പളം കൊടുത്താലെന്താണ്? പല യൂറോപ്യന്‍ രാജ്യങ്ങളിലും കുട്ടികളെ നോക്കാന്‍ വേണ്ടി ജോലി സ്വീകരിക്കാതെ വീട്ടിലിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് അലവന്‍സ് ഉള്ളതായി കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. കുട്ടികളെ നോക്കുക എന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ കാര്യമാണെന്നതു കൊണ്ടാവുമല്ലോ അങ്ങനെ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത്രയേറെ സംഭാവന ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് സര്‍ക്കാരിന് അലവന്‍സ് കൊടുത്തുകൂടേ? കാണാപ്പണിയുടെ തീച്ചൂളയില്‍ എരിയാന്‍ വിടാതെ അവരെ മനുഷ്യരായി അംഗീകരിച്ചുകൂടേ. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിക്കൂടേ? ഏതു നിമിഷവും പെരുവഴിയിലേക്ക് വലിച്ചെറിയപ്പെടുമെന്ന ഭീതിയില്‍ ജീവിതകാലം മുഴുവന്‍ അനീതിയും അക്രമവും സഹിച്ച് കഴിയുന്നതില്‍ നിന്ന് അവര്‍ക്ക് മോചനം കൊടുത്തുകൂടേ?




അമ്മയ്ക്ക് കൂലി കൊടുക്കുകയോ? അമ്മ ഇതൊക്കെ ചെയ്യുന്നത് കുടുംബത്തോടുള്ള സ്‌നേഹം കൊണ്ടല്ലേ? അമ്മ ദൈവമല്ലേ തുടങ്ങിയ ചില പഴയ ചതഞ്ഞ ചോദ്യങ്ങളുമായി ഒരുപാടുപേര്‍ രംഗത്തു വരുമെന്നറിയാം. അവരോട് തിരിച്ചു ചില ചോദ്യങ്ങള്‍ - നിങ്ങളുടെ അമ്മയക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, നിറം, നടന്‍, നടി, പാട്ട് - ഇതൊക്കെ ഏതാണെന്ന് നിങ്ങള്‍ക്ക അറിയുമോ? ഒഴിവു സമയം കിട്ടിയാല്‍ അതെങ്ങനെ ചെലവഴിക്കാനാണ് അമ്മയ്ക്ക് ഇഷ്ടമെന്നു നിങ്ങള്‍ക്കറിയുമോ? അമ്മയുടെ കയ്യില്‍ കുറെ പണമുണ്ടായിരുന്നെങ്കില്‍ അത് എന്തുചെയ്യാനാകും അമ്മ ആഗ്രഹിക്കുക എന്ന് നിങ്ങള്‍ക്കറിയുമോ?




കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ വനിതാ കമ്മീഷന്റെ അദാലത്ത്. നിറയെ ചുളിവുകള്‍ വീണ മുഖവുമായി കൂനിക്കൂടി ഒരു അമ്മ ഇരിക്കുന്നു. കുഴിയിലായ കണ്ണുകള്‍ ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്നുണ്ട്. സംസാരിച്ചു തുടങ്ങിയപ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ. വയസ്സ് 80-നു മേലെയായി. 45 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. നാല് മക്കള്‍. കൂലിപ്പണിയെടുത്ത് അവരെ വളര്‍ത്തി. 10 സെന്റ് പുറമ്പോക്കിലായിരുന്നു താമസം. പട്ടയം വാങ്ങാനെന്നു പറഞ്ഞ് മൂത്ത മകനും ഒരു മകളും കൂടി എന്തൊക്കയോ കടലാസുകള്‍ ഒപ്പിട്ടു വാങ്ങി. പിന്നെയാണ് മനസ്സിലാകുന്നത് സ്ഥലവും വീടും മകളുടെ പേരിലേക്ക് ആക്കിയെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് ഇറക്കിവിട്ടു. സ്വന്തമായി കിടപ്പാടം പോലുമില്ലാതെ ഭാര്യവീട്ടില്‍ കഴിയുന്ന ഇളയ മകന് ദയ തോന്നിയതു കൊണ്ട് അയാള്‍ക്കൊപ്പമാണ് താമസം. മരുന്നു വാങ്ങാന്‍ പോലും പണം തരാത്ത മക്കളെപ്പറ്റി പറഞ്ഞ് തേങ്ങിക്കരഞ്ഞ ആ അമ്മ ചോദിച്ചു, 'ഞാന്‍ എത്ര പണിയെടുത്താണ് എന്റെ മക്കളെ വളര്‍ത്തിയതെന്ന് അറിയ്വോ? എന്നിട്ടും അവരെന്താ ഇങ്ങനെ? '




ഉത്തരം കിട്ടാത്ത ചോദ്യവുമായി അലയുന്ന അമ്മമാര്‍ ഒരുപാടുണ്ടിവിടെ. കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മറന്നവര്‍. മോഹങ്ങള്‍ പൂട്ടി വച്ചവര്‍. സ്വന്തമെന്നു പറയാന്‍ ഒരു നിമിഷം പോലും കൈവശമില്ലാത്തവര്‍. ഭര്‍ത്താവിനെയും അയാളുടെ അച്ഛനമ്മമാരെയും ബന്ധുക്കളെയും സ്വന്തമെന്നതു പോലെ ശുശ്രൂഷിച്ചവര്‍. എത്ര പണം കൊടുത്താലും അവരുടെ സേവനത്തിന് മതിയായ പ്രതിഫലമാകില്ലെന്നറിയാം. എങ്കിലും അവര്‍ക്ക് ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ഉള്ള സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിക്കൊടുക്കാം. കാണാപ്പണിയില്‍ വെന്തെരിയാതെ അവരും മനുഷ്യരായി ജീവിക്കട്ടെ.


കടപ്പാട്:മാതൃഭൂമി

0 comments:

Post a Comment