Wednesday, September 26, 2012

ജീവന്‍ പിടിച്ചുനിര്‍ത്തിയത് അസീബിന്റെ കരളുറപ്പ്

വെള്ളിത്തിരയില്‍ സമീപകാലത്ത് വിസ്മയമായ 'ട്രാഫിക്' സിനിമയുടെ തിരക്കഥ പോലെയായിരുന്നു സംഭവം. അല്‍പ്പം വ്യത്യാസം മാത്രം. കേടായി വഴിയില്‍ നിന്നുപോയ ആംബുലന്‍സില്‍ നിന്നായിരുന്നു തുടര്‍യാത്ര എന്നു മാത്രം.
ആ യാത്രയുടെ സാരഥിയാകാന്‍ അവസരം കിട്ടിയതിന്‍െറ വിസ്മയം ഇനിയും വിട്ടുപോയിട്ടില്ല ആംബുലന്‍സ് ഡ്രൈവറായ കായംകുളം മറ്റത്തയ്യത്ത് അസീബ് എന്ന 24കാരന്. ഹരിപ്പാട് 108 ആംബുലന്‍സിന്‍െറ ഡ്രൈവറായ അസീബിന്‍െറ ഫോണിലേക്ക് തിരുവനന്തപുരത്തെ കാള്‍ സെന്‍ററില്‍നിന്ന് ഞായറാഴ്ച രാവിലെ 7.15നാണ് വിളി വന്നത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ആംബുലന്‍സ് ആലപ്പുഴ ജില്ലയിലെ കരുവാറ്റയില്‍ തകരാറിലായി യാത്ര മുടങ്ങി എന്നായിരുന്നു അറിയിപ്പ്. ഉറക്കത്തില്‍നിന്നെഴുന്നേറ്റ അസീബും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എ.ജെ. ജിബിനും കരുവാറ്റ ജങ്ഷനിലേക്ക് പുറപ്പെട്ടു. രോഗിയെ പ്രതീക്ഷിച്ചെത്തിയ അസീബും കൂട്ടുകാരനും കണ്ടത് ഒരു ബോക്സുമായി കേടായ ആംബുലന്‍സിനു സമീപം ആശങ്കയോടെ നില്‍ക്കുന്ന രണ്ട് ഡോക്ടര്‍മാരെ. ആംബുലന്‍സില്‍ കയറിയ ഡോക്ടര്‍മാര്‍ വിവരം പറയുമ്പോഴാണ് സംഭവത്തിന്‍െറ ഗൗരവം മനസ്സിലാക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്ക മരണം സംഭവിച്ച സീതാലക്ഷ്മിയുടെ കരളുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പായുകയായിരുന്നു അവര്‍. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുമ്പോള്‍തന്നെ എറണാകുളത്തെ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. അതിനിടെയാണ് ആംബുലന്‍സ് കേടായത്. മറ്റ് വണ്ടികള്‍ കിട്ടുമോയെന്ന് അന്വേഷിച്ച് ഏറെ സമയം നഷ്ടമായ ശേഷമാണ് 108ല്‍ വിളിച്ചത്. ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ എത്തിയില്ലെങ്കില്‍ പലരുടെയും പ്രതീക്ഷ നിഷ്ഫലമാകും.
ഈ ഘട്ടത്തില്‍ പൊലീസിന്‍െറ സഹായത്തോടെ യാത്ര തടസ്സമില്ലാത്തതാക്കേണ്ടതാണ്. പക്ഷേ, അതിനും സമയം തികയുമായിരുന്നില്ല. അസീബിന്‍െറ കെ.എല്‍. 01 എ.വൈ. 1687 ആംബുലന്‍സ് കരുവാറ്റയില്‍നിന്ന് പുറപ്പെടുമ്പോള്‍ സമയം 7.24. പിന്നെയെല്ലാം സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത വേഗത്തില്‍ വാഹനം പായുകയായിരുന്നെന്ന് അസീബ് പറയുന്നു. ചാറ്റല്‍മഴയും കുഴികളും യാത്രയില്‍ പ്രതിബന്ധങ്ങളായി. എന്നിട്ടും പലപ്പോഴും 120 കിലോ മീറ്റര്‍ വരെ വേഗത്തിലായിരുന്നു വാഹനം.
ഗതാഗതക്കുരുക്കേറിയ ആലപ്പുഴയും ചേര്‍ത്തലയും അരൂരും ടോള്‍ ഗേറ്റും വൈറ്റിലയുമെല്ലാം കടന്ന് ഇടപ്പള്ളി അമൃത ആശുപത്രിയുടെ പോര്‍ച്ചില്‍ വണ്ടി നിര്‍ത്തുമ്പോള്‍ സമയം 8.34. പറഞ്ഞതിനെക്കാള്‍ 20 മിനിറ്റ് നേരത്തേ എത്തി.
പിന്നെയെല്ലാം വേഗത്തിലായിരുന്നു. ശസ്ത്രക്രിയ വിജയകരമാവുകയും ചെയ്തു. അവിസ്മരണീയ അനുഭവമായി ജീവിതത്തിലുടനീളം ഈ സംഭവം ഉണ്ടാകുമെന്ന് അസീബ് പറയുന്നു. ഹരിപ്പാടു മുതല്‍ ചേര്‍ത്തല വരെയുള്ള റോഡിന്‍െറ പരിതാപകരമായ അവസ്ഥയെയാണ് അസീബ് കുറ്റപ്പെടുത്തുന്നത്. റോഡ് കുറച്ചുകൂടി മെച്ചമായിരുന്നെങ്കില്‍ ഇതിനെക്കാള്‍ നേരത്തേ എത്താമായിരുന്നു.
നാല് മാസമേ ആകുന്നുള്ളൂ മറ്റത്തയ്യത്ത് ഉസ്മാന്‍ കുട്ടിയുടെ മകന്‍ അസീബ് ഈ ജോലിയില്‍ പ്രവേശിച്ചിട്ട്. ടെക്നീഷ്യന്‍, മാരാരിക്കുളം പൊള്ളേത്തൈ ശ്യാമ നിവാസില്‍ റിട്ട. ഹെഡ് മാസ്റ്റര്‍ ജയമോഹന്‍െറ മകന്‍ ജിബിന്‍െറ മനസ്സാന്നിധ്യവും എല്ലാറ്റിനും തുണയായതായി അസീബ് പറയുന്നു.

0 comments:

Post a Comment